മാർക്കണ്ഡേയൻ

മാർക്കണ്ഡേയൻ

ശിവഭക്തി ഒന്നുകൊണ്ടുമാത്രം പ്രാണരക്ഷ നേടിയ മഹാമുനിയാണ് മാർക്കണ്ഡേയൻ. ബ്രഹ്മാവിൽ നിന്ന് നേരിട്ടു ജനിച്ച ഭൃഗുമഹർഷിയുടെ പരമ്പരയിൽ മൃകണ്ഡു എന്നൊരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിന് ശിവപ്രസാദം കൊണ്ട് ജനിച്ച പുത്രനാണ് മാർക്കണ്ഡേയൻ.

 ശിവഭക്തനായ മൃകാണ്ഡു സന്താനലാഭത്തിനുവേണ്ടി ശിവനെ തപസ്സു ചെയ്തു. ശിവൻ സംപ്രീതനായി ചോദിച്ചു: "അങ്ങയ്ക്ക് പതിനാറു വയസ്സിൽ ദിവംഗതനാകുന്ന പുത്രനെ നൽകാം. അവൻ ശ്രേഷ്ഠനും ദിവ്യനും അനശ്വരനും ആയിരിക്കും. അഥവാ ദീർഘായുസ്സുളള സാധാരണ സ്വഭാവിയും യോഗ്യതകളുടെ പോരായ്മകളുളളവനുമായ ഒരു പുത്രനെ തരാം. ഇഷ്ടമുളളത് വരിക്കുക." മൃഗാണ്ഡുവിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മുനി പതിനാറു വയസ്സുളള സൽപുത്രനെ വരിച്ചു. അങ്ങനെ മാർക്കണ്ഡേയൻ ജനിച്ചു. 


ശിവഭക്തി കൊണ്ടും അനന്യസാധാരണമായ ധിക്ഷണാ ശക്തിമൂലവും ബാലൻ പ്രശസ്തനായി. അവനിൽ വേദശാസ്ത്രജ്ഞാനം സ്വയം ഉൽപന്നമായി. വൈരാഗ്യം സിദ്ധിച്ചു. ജീവൻമുക്താവസ്ഥ തെളിഞ്ഞുവന്നു. ബാല്യത്തിൽ തന്നെ ഈ അസാധാരണ പ്രതിഭ കണ്ട മാതാപിതാക്കളുടെ ഉളളം ഉരുകി. ഏതാനും വർഷം മാത്രം ആയുസ്സുളള അവനെ കാണുമ്പോൾ മാതാപിതാക്കൾ വിതുമ്പി. ഇതിൻറെ കാരണമാരാഞ്ഞ മകനോട് മൃകണ്ഡു സത്യം ബോധിപ്പിച്ചു. മാർക്കണ്ഡേയൻ ദൃഢനിശ്ചയം ചെയ്തു. ഞാൻ മരണത്തെ അതിജീവിക്കും. അവൻ സന്ന്യാസദീക്ഷ സ്വീകരിച്ചു. ശിവപൂജയും തുടങ്ങി. വർഷങ്ങൾ പിന്നെയും കഴിഞ്ഞു. പതിനാറു വയസ്സ് തികയുന്ന നാൾ, കാലൻ തൻറെ വാഹനത്തിലേറി മാർക്കണ്ഡേയൻറെ പ്രാണനെടുക്കാനെത്തി. ഈ സമയം മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. കാലൻ തൻ്റെ പാശം ചുഴറ്റിയെറിഞ്ഞു. ശിവലിംഗത്തേയും ഒപ്പം മാർക്കണ്ഡേയനെയും കാലപാശം ചുറ്റി. ശിവന് മഹാകോപം ഉണ്ടായി. അദ്ദേഹം കാലനെ വധിച്ച് ഭക്തനെ രക്ഷിച്ചു. പിന്നെ ദേവൻമാരുടെ അഭ്യർത്ഥന മാനിച്ച് കാലനെ പുനർജനിപ്പിച്ചു. മാർക്കണ്ഡേയൻ നിത്യം ജീവിച്ചിരിക്കുന്നയാളായ ചിരംജീവിയാകാൻ അനുഗ്രഹിച്ചു. ശിവൻറെ അനുഗ്രഹം ലഭിച്ച മാർക്കണ്ഡേയൻ ബ്രഹ്മത്തെ സാക്ഷാത്കരിക്കാൻ വീണ്ടും തപസ്സുതുടർന്നു. ആറ് മന്വന്തരങ്ങൾ വേഗം കടന്നുപോയത് ഇദ്ദേഹം അറിഞ്ഞില്ല. ഇന്ദ്രന് ഭയമായി. അവസാന കൈ എന്നവണ്ണം ദേവലോക സുന്ദരിമാരെ വിലാസലോലുപരായി മുനിയുടെ തപസ്സിളക്കാൻ വിട്ടു. വായുവും വരുണനും അവരെ സഹായിക്കാനും. സ്ത്രീയുടെ നഗ്നസൗന്ദര്യവും വികാരവിക്ഷോഭവും, ലാസ്യനൃത്ത പ്രകടനങ്ങളും മുനിയുടെ ഹൃദയത്തെ സ്പർശിച്ചില്ല. ഇന്ദ്രനും കൂട്ടരും മടങ്ങിപ്പോയി. വിഷ്ണു മാർക്കണ്ഡേയനെ അനുഗ്രഹിച്ചു.

തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍ തീര്‍ക്കാന്‍
തൃപ്പാദം തുണയേകണേ

അന്തകാന്തകാ സന്തതം നീയെന്‍
അന്തഃരംഗത്തില്‍ വാഴണേ 

Post a Comment

0 Comments