തിരുപ്പതി

തിരുപ്പതി.ഈ പേര് കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിന്തകൾ എന്തൊക്കെയാണ്?.

അളവറ്റ സമ്പത്തും ആഡംബരവും.ഒരുപ്രാവശ്യം ഒന്ന് കൺകുളിർക്കെ കാണുന്നതിന് മണിക്കൂറുകളുടെ ക്യൂ.

ദിവസവും നിറഞ്ഞുകവിയുന്ന ഭണ്ഡാരങ്ങൾ.എണ്ണിയാലൊടുങ്ങാത്ത ചില്ലറപ്പൈസയുടെ കൂമ്പാരങ്ങൾ.ഇതിനെയൊക്കെപ്പറ്റി മഹാജ്ഞാനികൾ തത്വചിന്തകർ എന്നിങ്ങനെ അറിയപ്പെടുന്നവരുടെ വിമർശന ശരങ്ങൾ.

ഇതൊന്നുമല്ലാതെ ശരിക്കും അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളവർ നമ്മുടെ നാട്ടിൽ എത്രപേരുണ്ടാവും?ഈ മഹാസമ്പത്തിലും അദ്ദേഹത്തിന് നൈവേദ്യം സ്വർണപാത്രത്തിലോ വെള്ളിപ്പാത്രത്തിലോ ഒന്നുമല്ല..

 മറിച്ചു ഉടച്ച ഒരു മഞ്ചട്ടിയുടെ ഒരു കഷണത്തിൽ ഒരു ഇത്തിരിയോളം തൈരൊഴിച്ച കഞ്ഞിയാണെന്നു അറിയുമ്പോൾ അതിശയമാവും.

ഇതിന്റെ പിന്നിൽ ഒരു മഹാഭക്തന്റെ കഥയുണ്ട്.

ഇന്ന് തിരുമലക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിന്റെ പേര് തൊണ്ടമണ്ഡലം എന്നായിരുന്നു.ഈ നാട്ടുരാജ്യത്തിന്റെ രാജാവായിരുന്നു തൊണ്ടമാൻ.

അദ്ദേഹം ദിവസവും രാവിലെ സുപ്രഭാത സേവയും രാത്രി ശയന സേവയും നിർബന്ധമായും ദർശിച്ചുപോന്നു.രാത്രി അദ്ദേഹത്തിന്റെ വക ഭഗവാന് സുവർണ പുഷ്പാർച്ചന പതിവുണ്ട്.

ഇങ്ങനെയിരിക്കുന്നകാലത്തു ഒരു ദിവസം താൻ
രാത്രി അർച്ചനചെയ്ത സുവർണ പുഷ്പങ്ങൾ ഗർഭഗൃഹത്തിനു വെളിയിൽ കിടക്കുന്നതായും തൽസ്ഥാനത്തു മണ്ണു കൊണ്ടുണ്ടാക്കിയ പുഷ്പങ്ങൾ ഇരിക്കുന്നതായും കണ്ടു.

ആശ്ചര്യചകിതനായ രാജാവ് ഇതിന്റെ രഹസ്യം കണ്ടുപിടിക്കുന്നതിനായി ഭഗവാനെ തന്നെ ആശ്രയിക്കുകയും അദ്ദേഹം രാജാവിനോട് തന്റെ രാജ്യാതിർത്തിയിലുള്ള ഒരു സ്ഥലത്തു വരുന്നതിനായി ആജ്ഞാപിക്കുകയും ചെയ്തു.

രാജാവ് ഉടൻ അവിടെനിന്നുപുറപ്പെട്ടു ആ സ്ഥലത്തെത്തുകയും അവിടെ മണ്ണുകൊണ്ട് പാത്രങ്ങളുണ്ടാക്കിവിൽക്കുന്ന ഒരു കുശവന്റെ കുടിൽ കാണുകയും ചെയ്തു.

രാജാവിനെയും പരിവാരങ്ങളേയും കണ്ടു ഭയപ്പെട്ട കുശവൻ അദ്ദേഹത്തോട് അവിടെ വരുന്നതിനുണ്ടായ കാരണമന്വേഷിക്കുകയും അതിനുത്തരമായി രാജാവ് അവിടെ ഒരു മൂലയിൽ ഇരിക്കുന്ന വെങ്കടേശ്വരപ്പെരുമാളുടെ പ്രതിമയും ആ പ്രതിമയുടെ കാല്കീഴിൽ കിടക്കുന്ന മൺപൂക്കളെയും കാണിച്ചു ഇതെന്താണെന്നു ചോദിച്ചു.

താനെന്തോ മഹാപരാധം ചെയ്തെന്നു പേടിച്ച ആ കുശവൻ അത് താൻ ആരാധിക്കുന്ന മൂർത്തിയാണെന്നും താൻ ദിവസവും മൺപൂക്കളെകൊണ്ടാണ് അദ്ദേഹത്തെ ആരാധിക്കുന്നതെന്നും ഭയവിഹ്വലനായി രാജാവിനെ അറിയിച്ചു.

ഈ സമയത്തു ഭഗവാൻ അവിടെ പ്രത്യക്ഷനായി "ഹേ രാജൻ,പദാർത്ഥത്തിലല്ല മറിച്ചു ഭക്തിയിലാണ് താൻ പ്രസാദിക്കുന്നതു എന്നും ഈ കുശവൻ സമർപ്പിക്കുന്ന മൺപുഷ്പങ്ങളിലാണ് ഭക്തി കൂടുതൽ ഉള്ളത് എന്നും അതുകൊണ്ടാണ് അത് താൻ സ്വീകരിച്ചത് എന്നും രാജാവിനോട് പറയുകയും ചെയ്തു.

അതിനുശേഷം ഇതെല്ലം കണ്ടു സ്തബ്ധനായി നിൽക്കുന്ന ആ കുശവനോടായി ഭഗവാൻ തനിക്കു വിശക്കുന്നു എന്നും എന്തെങ്കിലും തരണം എന്നും അപേക്ഷിച്ചു.ഇതുകേട്ട കുശവൻ ഭാഗവതത്തിലെ കുചേലന്റെ അവസ്ഥയിലായി.

ഇതുകണ്ട് ഭഗവൻ തന്നെ അവിടെ ഒരു കലത്തിൽ ഇരിക്കുന്ന കഞ്ഞി പൊട്ടിയ ഒരു കലത്തിന്റെ കഷണത്തിൽ കോരിക്കുടിക്കുകയും രാജാവിനോടായി ഇനിമേൽ തനിക്കു തിരുമലയിൽ നൈവേദ്യം സ്വർണപാത്രത്തിൽ വേണ്ട എന്നും ഗർഭഗൃഹത്തിനുള്ളിൽ പൊട്ടിച്ച മണ്കലത്തിന്റെ കഷണത്തിൽ കഞ്ഞി മാത്രമേ പാടുളളൂവെന്നും വേറെയൊരു നൈവേദ്യവും ഗർഭഗൃഹത്തിനുള്ളിൽ പ്രവേശിപ്പിക്കരുത് എന്നും കല്പിച്ചു.ഇതേ ആചാരമാണ് ഇന്നും തുടർന്നുപോരുന്നത്‌.

ഈശ്വരന്റെ ദൃഷ്ടി എപ്പോഴും ഭക്തിയിലാണ്.ബാഹ്യമായ ആഡംബരങ്ങൾക്കോ ജ്ഞാനത്തിനോ പോലും ഈശ്വരനെ പ്രസാദിപ്പിക്കാൻ കഴിയില്ല....

Post a Comment

0 Comments