ചോറ്റാനിക്കര മകം

ആദിപരാശക്തിയായ ജഗദംബിക മഹാവിഷ്ണുവിനൊപ്പം കുടികൊള്ളുന്ന ക്ഷേത്രമാണ് പ്രശസ്തമായ ചോറ്റാനിക്കര ദേവിക്ഷേത്രം. 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട പുണ്യ ക്ഷേത്രമാണ് ചോറ്റാനിക്കര.

 മഹാമായയെ മൂന്നു രൂപങ്ങളിലാണ് ഇവിടെ ആരാധിക്കുന്നത്. വെള്ളവസ്ത്രത്തില്‍ വിദ്യാദേവിയായ ‘സരസ്വതി'(മൂകാംബികദേവി ) പ്രഭാതത്തിലും, കുങ്കുമ വസ്ത്രത്തില്‍ ഐശ്വര്യദായിനിയായ ‘മഹാലക്ഷ്മി’യായി ഉച്ചയ്ക്കും, നീലവസ്ത്രത്തില്‍ ദുഖനാശിനിയായ ‘ദുര്‍ഗാദേവി’യായി വൈകീട്ടും ആരാധിക്കുന്നു. മൂന്നു ഭാവങ്ങളുമുള്ളതിനാല്‍ ചോറ്റാനിക്കര അമ്മ ‘രാജരാജേശ്വരി’ സങ്കല്പത്തിലാണ് ആരാധിക്കപ്പെടുന്നത്.

 മഹാലക്ഷ്മി വിഷ്ണുസമേതനായി ആദ്യം പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ പ്രാര്‍ഥിച്ചാല്‍ ദാരിദ്ര്യവും കടങ്ങളും അകന്ന് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. മാനസിക രോഗങ്ങളും സ്വഭാവദൂഷ്യങ്ങളും അമ്മ സുഖപ്പെടുത്തും. നാഗരാജ ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ജ്യേഷ്ഠ ഭഗവതിയോടു പ്രാര്‍ഥിക്കുന്നത് ഐശ്വര്യദോഷവും കലഹങ്ങളും ഒഴിവാക്കുമെന്നും വിശ്വസിക്കുന്നു. ബ്രാഹ്മണിപ്പാട്ടും ഗുരുതിയും നടത്തിയാല്‍ തടസങ്ങള്‍ മാറി ഇഷ്ടകാര്യസിദ്ധി കൈവരും. 


 മകം തൊഴൽ ഐതിഹ്യം

 ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭ മാസത്തിലെ മകം. മകം നാളില്‍ ക്ഷേത്രത്തില്‍ എത്തി സങ്കടമുണര്‍ത്തുന്ന ഭക്തരുടെ മേല്‍ ദേവി അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം.

 സ്ത്രീകളാണ് ഏറ്റവും കുടുതലായി മകം തൊഴാന്‍ എത്തുന്നത്. കണ്ണപ്പന്റെ അടുത്ത ജന്മം വില്വമംഗലത്ത് സ്വാമിയാര്‍ ആയിരിക്കും എന്നായിരുന്നല്ലോ ഗുരുവാക്യം.

നൂറ്റാണ്ടുകള്‍ക്കു മുന്‍പു സ്വാമിയാര്‍ മകംനാളില്‍ ചോറ്റാനിക്കരയില്‍ എത്തി. അന്നുരാത്രി ദേവി സ്വപ്നദര്‍ശനത്തില്‍, ‘കിഴക്കേ തീര്‍ത്ഥത്തില്‍ എന്റെ ഒരു വിഗ്രഹം കിടപ്പുണ്ട്. അത് മുങ്ങിയെടുത്ത് കീഴ്കാവില്‍ പ്രതിഷ്ഠ നടത്തുക. എന്റെ രൗദ്ര ഭാവം കാരണം ഭക്തര്‍ക്ക് വിഷമം ഉണ്ടാകുന്നു. രൗദ്രഭാവം കുറച്ചു സ്വാതികഭാവം കൂട്ടാന്‍ എന്നിലെ ഭദ്രകാളി ചൈതന്യം കീഴ്കാവിലെ പ്രതിഷ്ഠയിലേക്ക് കൊണ്ടുപോകുക എന്നു ദേവി അരുള്‍ചെയ്തു. അങ്ങനെയാണ് മേല്‍കാവില്‍ സ്വാതിക രൂപവും കീഴ്കാവില്‍ രൗദ്ര രൂപവും ഭഗവതി കൈകൊണ്ടത്. തല്‍സമയം ശംഖുചക്രവരദാഭയ മുദ്രകളുമായി സര്‍വ്വാഭരണ വിഭൂഷിതയായ ദേവി നിറചിരിയോടുകൂടീ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. ഈ ദിവസത്തിന്റെ ഓര്‍മയ്ക്കായാണ് മകം തൊഴല്‍ ആഘോഷിക്കുന്നത്.

 പരമഭക്തനായ സ്വാമിയാര്‍ക്ക് വിശ്വരുപ ദര്‍ശനം നല്‍കിയത് പോലെ മകം നാളില്‍ സര്‍വ്വസ്വവും അര്‍പ്പിക്കുന്ന ഭക്തര്‍ക്ക് അമ്മ വിശ്വരുപ ദര്‍ശനം നല്‍കുമെന്നാണ് വിശ്വാസം. കുംഭത്തിലെ മകം നക്ഷത്രദിവസം മകം തൊഴല്‍ എന്ന പേരില്‍ പ്രശസ്തമാകുമെന്നും ഈ ദിവസവും തന്റെ അവതാരദിനമായ തൃക്കാര്‍ത്തികയ്ക്കും മാത്രം ദേവി ഭക്തര്‍ക്ക് വലതുകൈകൊണ്ട് അനുഗ്രഹം നല്‍കുമെന്നും ഈ ദിവസങ്ങളില്‍ തന്റെ ദര്‍ശനം നേടുന്നവര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകുമെന്നും ദേവീ വില്വമംഗലത്ത് സ്വാമിയാരോട് അരുള്‍ ചെയ്തതായാണ് ഐതിഹ്യം. സ്വാമിയാര്‍ കീഴ്ക്കാവിലാണ് ദേവിയെ പ്രതിഷ്ഠിച്ചതെങ്കില്‍ പ്രധാന പ്രതിഷ്ഠ മേല്‍ക്കാവിലാണ്. നാരായണ (മഹാവിഷ്ണു) സമേതയായ (ലക്ഷ്മി) ദേവിയാണ് മേല്‍ക്കാവിലെ പ്രതിഷ്ഠ. ‘അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ’ എന്ന മന്ത്രം ഉരുവിടുന്നത് അതുകൊണ്ടാണത്രേ. മറ്റു സ്ഥലങ്ങളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കുന്നുവെങ്കില്‍ ചോറ്റാനിക്കരയില്‍ ആറോട്ടോടെയാണ് പത്തുദിവസത്തെ ഉത്സവാരംഭം എന്ന പ്രത്യേകതയുണ്ട.

 അമ്മേ ശരണം
 ദേവീ ശരണം
 ചോറ്റാനികര അമ്മേ ശരണം


Post a Comment

0 Comments