നാരായണീയം

നാരായണീയം 
നാല്പത്തൊമ്പത‍‍ാം  ദശകം  ...വൃന്ദാവനഗമനവര്‍ണ്ണനം...........

ഭവത്പ്രഭാവാവിദുരാ ഹി ഗോപാഃ -
 തരുപ്രപാതാദികമത്ര ഗോഷ്ഠേ
 അഹേതുമുത്പാതഗണം വിശങ്ക്യ
 പ്രയാതുമന്യത്ര മനോ വിതേനുഃ     || 1 ||
അങ്ങയുടെ മാഹാത്മ്യത്തെ അറിയാത്തവരായ ഗോപന്മാ‍ര്‍ ഈ ഗോകുലത്തി‍ല്‍ കാരണമൊന്നുമില്ലാതെയുള്ള മരം മുറിഞ്ഞുവീഴുക മുതലായവയെ ദുര്‍ന്നിമിത്തങ്ങളാണെന്നു സംശയിച്ചിട്ട് ഏതെങ്കിലും ഒരു ദിക്കിലേക്കു പോകുവാന്‍തന്നെ തീര്‍ച്ചപ്പെടുത്തി.

 തത്രോപനന്ദാഭിധഗോപവര്യോ
 ജഗൗ ഭവത്പ്രേരണയൈവ നൂനം
 ഇതഃ പ്രതീച്യാം വിപിനം മനോജ്ഞം
 വൃന്ദാവനം നാമ വിരാജതീതി      || 2 ||

ആ കൂട്ടത്തില്‍ ഉപനന്ദന്‍ എന്നു പേരായ ഒരു ഗോപശ്രേഷ്ഠ‍ന്‍ ‘ഇവിടെനിന്ന് പടിഞ്ഞാറുഭാഗത്തായി വൃന്ദാവനം എന്ന പേരോടുകൂടിയ മനോഹരമായ ഒരു വനഭൂമി ശോഭിക്കുന്നുണ്ട്, എന്നിങ്ങിനെ അങ്ങയുടെ പ്രേരണകൊണ്ടുതന്നെ പറഞ്ഞു.

 ബൃഹദ്വനം തത് ഖലു നന്ദമുഖ്യാ
 വിധായ ഗൗഷ്ഠീനമഥ ക്ഷണേന
 ത്വദന്വിതത്വജ്ജനനീനിവിഷ്ട -
 ഗരിഷ്ഠയാനാനുഗതാ വിചേലുഃ     || 3 ||

അനന്തരം നന്ദന്‍ മുതലായവ‍ര്‍ ബൃഹദ്വനം എന്ന ആ വലിയ വനത്തെ ക്ഷണനേരംകൊണ്ട് പഴയ തൊഴുത്തെന്നപോലെയാക്കിത്തീര്‍ത്തിട്ട് അങ്ങയൊരുമിച്ച് അങ്ങയുടെ അമ്മയും കയറിയിരുന്നതുകൊണ്ട് അത്യധികം ഗുരുത്വമുള്ളതായിത്തീര്‍ന്ന വാഹനത്തെ പിന്തുടര്‍ന്നുകൊണ്ട് യാത്രയായി.

 അനോമനോജ്ഞധ്വനിധേനുപാളീ -
 ഖുരപ്രണാദാന്തരതോ വധൂഭിഃ,
 ഭവദ്വിനോദാലപിതാക്ഷരാണി
 പ്രപീയ നാജ്ഞായത മാർഗ്ഗദൈർഘ്യം .|| 4 ||

ശകടത്തിന്റെ മനോഹരശബ്ദം, പശുക്കളുടെ കുളമ്പടിശബ്ദം ഇവയ്ക്കിടയി‍ല്‍ വിനോദത്തിന്നായി അങ്ങയാല്‍ ഉച്ചരിക്കപ്പെട്ട കളഭാഷണാക്ഷരങ്ങളെ പാനം ചെയ്ത് ഗോപികളാല്‍ വഴിയുടെ അകലം അറിയപ്പെട്ടില്ല.

 നിരീക്ഷ്യ വൃന്ദാവനമീശ! നന്ദത്-
 പ്രസൂനകുന്ദപ്രമുഖദ്രുമൗഘം
 അമോദഥാഃ ശാദ്വലസാന്ദ്രലക്ഷ്മ്യാ
 ഹരിന്മണീകുട്ടിമപുഷ്ടശോഭം          || 5 ||

ഹേ സര്‍വ്വേശ്വര! വിരിഞ്ഞ പുഷ്പങ്ങള്‍ള്‍‍, മുല്ല മുതലായ വള്ളികള്‍, കന്തുരുക്കം തുടങ്ങിയ വൃക്ഷങ്ങള്‍ ഇവയോടുകൂടിയതും ഇടതുര്‍ന്നുനില്‍ക്കുന്ന പച്ചപ്പുല്ലിന്റെ ശോഭാവിശേഷംകൊണ്ട് ഇന്ദ്രനീലക്കല്ലു പതിച്ച തളമെന്നപോലെ അതി ശോഭയാര്‍ന്നതുമായ വൃന്ദാവനത്തെ കണ്ടിട്ട് നിന്തിരുവടി അതിയായി സന്തോഷിച്ചു.

 നവാകനിർവ്വ്യൂഢനിവാസഭേദേ -+
 ഷ്വശേഷഗോപേഷു സുഖാസിതേഷു,
 വനശ്രിയം ഗോപകിശോരപാളീ -
 വിമിശ്രിതഃ പര്യഗലോകഥാസ്ത്വം .. || 6 ||

ഗോപന്മാരെല്ലാം അര്‍ദ്ധചന്ദ്രാകൃതിയില്‍ പുതുതായി നിര്‍മ്മിക്കപ്പെട്ട വിശേഷമായ വീടുകളില്‍ സുഖമായി പാര്‍ത്തുതുടങ്ങിയതില്‍പിന്നെ നിന്തിരുവടി ഗോപ ബാലന്മാരോതൊരുമിച്ച് വൃന്ദാവനത്തിന്റെ ശോഭയെ ചുറ്റും നടന്ന് നോക്കിക്കണ്ടു.

 അരാളമാർഗ്ഗാഗതനിർമ്മലാപാം
 മരാളകൂജാകൃത നർമ്മലാപാം
 നിരന്തരസ്മേരസരോജവക്ത്രാം
 കളിന്ദകന്യാം സമലോകയസ്ത്വം  .. || 7 ||

വളഞ്ഞ മാര്‍ഗ്ഗത്തില്‍കൂടി ഒഴുക്കുന്ന സ്വച്ഛജലത്തോടുകൂടിയതും കളഹംസങ്ങളുടെ കോമളനിസ്വനങ്ങളാല്‍ ചെയ്യപ്പെട്ട ലീലാവചനങ്ങളോടുകൂടിയതും ഇടവിടാതെ വിടര്‍ന്നുകൊണ്ടിരിക്കുന്ന താമരപ്പൂക്കളാകുന്ന മുഖത്തോടുകൂടിയതുമായ കാളിന്ദീനദിയെ നിന്തിരുവടി ദര്‍ശിച്ചു.

 മയൂരകേകാശതലോഭനീയം
 മയൂഖമാലാശബളം മണീനാം
 വിരിഞ്ചലോകസ്പൃശമുച്ചശൃങ്ഗൈർ
 ഗിരിം ച ഗോവർദ്ധനമൈക്ഷഥാസ്ത്വം     || 8 ||

മയിലുകളുടെ കേകാരവത്താല്‍ മനോഹരവും രത്നങ്ങളുടെ ശോഭാപടലംകൊണ്ട് വിചിത്രവും ഉയര്‍ന്നിരിക്കുന്ന കൊടുമുടികളാല്‍ ബ്രഹ്മലോകത്തെ സ്പര്‍ശിക്കുന്നതുമായ ഗോഗര്‍ദ്ധനം എന്ന പര്‍വ്വതത്തേയും അങ്ങ് വീക്ഷിച്ചു.

 സമം തതോ ഗോപകുമാരകൈസ്ത്വം
 സമന്തതോ യത്ര വനാന്തമാഗാഃ
 തതസ്തതസ്താം കുടിലാമപശ്യഃ
 കളിന്ദജാം രാഗവതീമിവൈകാം  .. || 9 ||

അതിന്നുശേഷം നിന്തിരുവടി ഗോപബാലന്മാരോടുകൂടി വനപ്രദേശത്തിന്നു ചുറ്റും എവിടെയെല്ല‍‍ാം സഞ്ചരിച്ചുവോ, അവിടങ്ങളിലെല്ല‍‍ാം അനുരാഗിണിയെന്ന പോലെ ഏകാകിനിയായി വക്രമര്‍ഗ്ഗങ്ങളില്‍കൂടി ഗമിക്കുന്ന ആ കാളിന്ദിയെ കണ്ടു.

 തഥാവിധേഽസ്മിൻ വിപിനേ പശവ്യേ
 സമുത്സുകോ വത്സഗണപ്രചാരേ
 ചരൻ സരാമോഽഥ കുമാരകൈസ്ത്വം
 സമീരഗേഹാധിപ! പാഹി രോഗാത്.   || 10 ||

ഹേ ഗുരുവായൂര്‍പുരേശാ ! അനന്തരം അപ്രകാരം പശുക്കള്‍ക്കിഷ്ടപ്പെട്ട ഈ വനത്തി‍ല്‍ കാലിക്കിടാങ്ങളെ മേയ്ക്കുന്നതി‍ല്‍ താല്പര്‍യ്യമുള്ളവനായി ഗോപബാലരൊരുമിച്ചു സഞ്ചരിക്കുന്ന ബലരാമസമേതനായ നിന്തിരുവടി രോഗപീഢയില്‍നിന്ന് രക്ഷിക്കേണമേ.
⚜⚜⚜⚜⚜⚜⚜⚜⚜
 വൃന്ദവനഗമനവര്‍ണ്ണനം എന്ന നാല്പത്തൊമ്പത‍‍ാം ദശകം സമാപ്തം.
 ആദിതഃ ശ്ലോകാഃ 508
 വൃത്തം: ഉപേന്ദ്രവജ്ര
⚜⚜⚜⚜⚜⚜⚜⚜⚜

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments