മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു അതിപുരാതനക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നും ഇതിനോടുചേർന്ന് നിലകൊള്ളുന്നു.കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടുപോരുന്നു. മൂന്നിടത്തും പരാശക്തി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്.
#ഐതിഹ്യം
സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മഹർഷിയായി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതി അറിയാതെ ഈ ജ്യോതിർലിംഗം ശിവൻ മാന്ധാതാവ് മഹർഷിക്കു സമ്മാനിച്ചു.
താൻ ആരാധിച്ചു കൊണ്ടിരുന്ന ജ്യോതിർലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ജ്യോതിർലിംഗം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. വീരഭദ്രന്റെ നേതൃത്വത്തിൽ ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ശിവഗണങ്ങളുടെ മുകളിൽ വീണത്. ഒടുവിൽ ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. ഇന്നും ക്ഷേത്രത്തിൽ കാട്ടുപഴങ്ങൾ(ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ശിവഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ഇത്. ഒടുവിൽ ഉഗ്രരൂപം പൂണ്ട ഭദ്രകാളി നേരിട്ട് വന്ന് ബലമായി ശിവലിംഗം എടുത്തുകൊണ്ടുപോകുവാൻ നോക്കി. മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ജ്യോതിർലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത് വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു. മഹർഷിയുടെ ഭക്തിയിൽ സംപ്രീതരായി വിഷ്ണുവും ബ്രഹ്മാവും ശിവനും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു.
മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ജ്യോതിർലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ പരബ്രഹ്മസ്വരൂപിണിയായ ഭദ്രകാളിയുടെ സാന്നിദ്ധ്യം കാണാനായി. രാജാവ് പന്തളക്കോട്, കാട്ടിൽമിറ്റം എന്നീ രണ്ട് ബ്രാഹ്മണ പുരോഹിതകുടുംബങ്ങളെ ഈ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങൾക്കാണ് പൂജ നടത്തുവാനുള്ള അധികാരം.
കേരളത്തിൽ സ്ത്രീ ദൈവങ്ങൾക്കാണ് കൂടുതൽ പ്രാചീനത എന്ന ചരിത്രഗവേഷകരുടെ കാഴ്ചപ്പാടുമായി ചേർത്തുവായിക്കുമ്പോൾ ഈ ഐതിഹ്യത്തിന് വിശ്വാസ്യത പോര. വള്ളുവക്കോനാതിരിയുടെ പരദേവതയാണ് തിരുമാന്ധാംകുന്ന് ഭഗവതിയെന്ന് പറയുന്നതുകൊണ്ട് വിശേഷിച്ചും.
#ചരിത്രം
ഇവിടത്തെ പ്രധാന വാർഷികാഘോഷം പൂരമാണ്. മാമാങ്കത്തിൽ ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർക്കാനിറങ്ങി ചരിത്രമായി മാറിയ ദേശാഭിമാനികളായ ചാവേറുകളുടെ വീരസ്മരണകൾ തിരുമാന്ധാംകുന്ന് പൂരത്തെ കേരളചരിത്രത്തിന്റെ ഭാഗമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ പുരാതനകാലം മുതൽ തന്നെ ആരാധിച്ചും ആഘോഷിച്ചും പോന്നിരുന്നു. അതിനിടെ പണ്ട് പെരുമാക്കന്മാർ ആഘോഷിച്ചുപോന്ന മാമാങ്കത്തിന് പിൽക്കാലവകാശികളായിത്തീരാനും അതിൽ രക്ഷാപുരുഷനായി നിൽക്കാനും വിധിവശാൽ വെള്ളാട്ടിരിക്ക് അവസരം കിട്ടി. പക്ഷേ സാമൂതിരിയുടെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആളും വേണ്ടത്ര അർത്ഥവുമായി നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമൂതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി അനിവാര്യമായിരുന്നു. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്കമഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയുടെ കൈകളിലേക്ക് മാറി.
എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.
അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.
ക്ഷേത്രനിർമ്മിതി:
തിരുമാന്ധാംകുന്ന് ക്ഷേത്രം - കിഴക്കേ ബലിക്കൽ പുര
തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയിൽ ഇറക്കത്തിൽ കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്നുണ്ട്. നാലമ്പലത്തിൽ മാതൃശാലയിൽ വടക്കോട്ട് ദർശനമായി ഭദ്രകാളിയും അതിനു മുൻപിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും. തെക്കുവശത്ത് കിഴക്കോട്ട് ദർശനമായി പിളർന്ന രീതിയിൽ ഒരു ശിവലിംഗം കാണാം. ഈ സ്ഥലം ശ്രീമൂലസ്ഥാനമെന്ന് അറിയപ്പെടുന്നു. മാന്ധാതാവും ഭദ്രകാളിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിളർന്നു പോയതാണ് ഈ ശിവലിംഗം എന്നു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. ഭഗവാനും, ദേവിക്കുമാണ് ഇവിടെ കൊടിമരങ്ങൾ പണിതീർത്തിരിക്കുന്നത്. ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപപ്രതിഷ്ഠകളാണ്.
തിരുമാന്ധാംകുന്നിലമ്മ:
വടക്കേ കൊടിമരത്തിനടുത്തുനിന്നു ബലിക്കൽപുരയിലൂടെ കയറി നാലമ്പലത്തിൽ ചെല്ലാം. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠ. ആദിപരാശക്തിയായ മഹാമായ സപ്തമാതാക്കൾക്കൊപ്പം ഭദ്രകാളിയായി വിരാജിക്കുന്നു. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് മാതൃശാലയിൽ. രൗദ്രഭാവത്തിൽ വടക്കോട്ട് ദർശനം. കേരളത്തിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇത്. ഇടതുകാൽ മടക്കി വെച്ച് വലതുകാൽ താഴോട്ടു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് ഭഗവതിയുടെ പ്രതിഷ്ഠ. എട്ടുകൈകളോടുകൂടിയ ശ്രീഭദ്ര കൈകളിൽ ശൂലം, സർപ്പം, വാള്, പരിച തുടങ്ങിയ ആയുധങ്ങളും വെട്ടിയെടുത്ത ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു.കേരളത്തിലെ ഏറ്റവും വലിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. കൊടുങ്ങല്ലൂരിലെ വിഗ്രഹത്തേക്കാൾ അല്പം കൂടി ഉയരം ഇതിനുണ്ട്.
ശിവൻ:
മാതൃശാലയ്ക്ക് മുൻപിൽ കിഴക്കോട്ടു ദർശനമായി ശിവന്റെ ശ്രീകോവിലുണ്ട്. ശ്രീമൂലസ്ഥാനത്തിനു പുറമേയാണ് ഈ പ്രതിഷ്ഠ.
#നിത്യപൂജകൾ :
മാതൃശാലയിൽ ഭഗവതിക്ക് ദിവസവും അഞ്ചുനേരത്തെ പൂജകളാണ് ഉള്ളത്.
രാവിലെ ആറിനു ഉഷപൂജ
ഒന്പതരക്ക് പന്തീരടിപൂജ
പതിനൊന്നരക്കു ഉച്ചപൂജ
വൈകുന്നേരം നാലരക്ക് തിരിഞ്ഞുപന്തീരടി പൂജ (തിരുമാന്ധാംകുന്നിൽ മാത്രം നടന്നുവരുന്ന ഒരു പൂജ)
രാത്രി എട്ടുമണിക്ക് അത്താഴപൂജ
ശ്രീമൂലസ്ഥാനത്തു രാവിലെ ഏഴുമണിക്ക് ഉഷപൂജയും പത്തരക്ക് ഉച്ചപൂജയും രാത്രി ഏഴരക്ക് അത്താഴപൂജയും നടത്തുന്നു.
കടപ്പാട് : വാട്സാപ്പ്
0 Comments