കുറൂരമ്മ(1570–1640 AD)
************************************
ഭൂമിയില്‍ ജീവിച്ച ഏറ്റവും ഭാഗ്യമുള്ള 2 സ്ത്രീകള്‍ ആരെന്നു ചോദിച്ചാല്‍ നമുക്ക് പറയാം ആദ്യത്തേത് യശോദാമ്മയെന്ന്‍ ; പിന്നെ രണ്ടാമത്തേത് ആരെന്ന് സംശയമില്ല, കുറൂരമ്മ തന്നെ എന്ന്.
പരൂര്‍ എന്ന ഗ്രാമത്തില്‍ AD 1570 ല്‍ ജനിച്ച ഗൌരി,
വെങ്ങിലശ്ശേരിയിലെ കുറൂര്‍ ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ "കുറൂരമ്മ"യായി.
ചെറുപ്രായത്തില്‍ വേളി കഴിഞ്ഞ ഗൌരി പതിനാറാം വയസ്സില്‍ വിധവയായി.
അന്നത്തെ സാമൂഹിക വ്യവസ്ഥിതിയനുസരിച്ച് പിന്നെ അവര്‍ക്ക് പുറം ലോകവുമായി വലിയ ബന്ധമൊന്നും ഉണ്ടായില്ല.
ഈ സാഹചര്യങ്ങളൊന്നും "അമ്മ"യെ മാനസികമായി തളര്‍ത്തിയില്ല എന്നുമാത്രമല്ല ഏകാന്തമായ ഭഗവത് ഭക്തിയാല്‍ കണ്ണനുമായി കൂടുതല്‍ അടുക്കുകയും ചെയ്തു.
ഉള്ളിലെ ആ നിഷ്കളങ്ക ഭക്തിയാല്‍ കുറൂരമ്മ ആരാധിച്ചിരുന്ന അതേ രൂപത്തില്‍ കണ്ണന്‍ അവര്‍ക്ക് പ്രത്യക്ഷമാവാനും തുടങ്ങി.
അങ്ങനെ കണ്ണന്‍ കുറൂരമ്മയുടെ കൂടെ പൂപറിക്കാനും പൂജക്കൊരുക്കാനും കൂടാന്‍ തുടങ്ങി. ഒരു കുഞ്ഞ് സ്വന്തം അമ്മയോട് ചെറുപ്രായത്തില്‍ കാണിക്കുന്ന കുറുമ്പുകളെല്ലാം കാട്ടി എപ്പോളും സാമീപ്യം കൊണ്ട് സന്തോഷിപ്പിച്ചു. ഇതെല്ലാം കണ്ട കുടുംബാംഗങ്ങള്‍ അവര്‍ക്ക് "ചിത്ത ഭ്രമം" ആരോപിച്ച് തനിച്ചാക്കി. അങ്ങനെ അവര്‍ മറ്റൊരു ഗൃഹത്തിലേക്ക് തനിയെ താമസമാരംഭിച്ചു.
അവിടെവച്ച് കണ്ണന്‍ കുറൂരമ്മയുമായി കുറെ ലീലകളാടി. അതെല്ലാം ഹൃദ്യമായ കീര്‍ത്തനങ്ങളില്‍ നമ്മള്‍ കേട്ടിട്ടുണ്ടല്ലോ.
"കുട്ടിക്കളി മൂത്ത് മൂത്ത് കലമുടച്ചപ്പോള്‍
കുട്ടകത്തിലടച്ചിട്ടു കുറൂരമ്മ..."
"അരിമാവില്‍ ചന്ദനമിട്ടു,
പുല്‍പ്പായില്‍ ചാണകമിട്ടു,
പലകപ്പുറത്തോ കരിയുമിട്ട...." അങ്ങനെയനേകം..
ആ ഉണ്ണിക്കണ്ണന്‍ അങ്ങനെ അവസാന നിമിഷം വരെ കൂടെ നിന്ന്, ഭൗതികശരീരം കൂടി ഭൂമിയില്‍ അവശേഷിപ്പിക്കാതെ AD 1640 ല്‍ കുറൂരമ്മയെ തന്നോട് ചേര്‍ത്തു.
തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് അടുത്ത്(ചെങ്ങഴിനാട്) വെങ്ങിലശ്ശേരിയില്‍ കണ്ണന്‍റെ കാലടി പതിഞ്ഞ "കുറൂർ ഇല്ലം" ഇന്നും നമുക്ക് കാണാം....
അവസാന നിമിഷങ്ങളില്‍ വിഷ്ണു സഹസ്രനാമം ചൊല്ലി കണ്ണീര്‍ വാര്‍ത്ത കണ്ണന്‍റെ മടിയില്‍ കിടന്നായിരുന്നത്രേ കുറൂരമ്മയുടെ അന്ത്യം....
"ദേവകീ നന്ദനഃ സൃഷ്ടാ ക്ഷിതീശഃ പാപനാശനഃ ..." എന്ന അവസാന ഭാഗം ചൊല്ലിയപ്പോള്‍ കണ്ണന്‍റെ കണ്ണില്‍ നിന്ന്
കണ്ണീര്‍ വീണുവത്രേ കുറൂരമ്മയുടെ മുഖത്ത്!!!
ഭഗവാന്‍റെ ആ പൂര്‍ണബ്രഹ്മത്തെ താന്‍ ആരാധിക്കുന്ന രൂപത്തില്‍ ദര്‍ശിക്കാനും മാറോടണക്കാനും ഭാഗ്യം സിദ്ധിച്ച ആ പുണ്യമാതാവിനെ നമുക്ക് കൈതൊഴാം.
***ഹരിഓം...!
0 Comments