ഗുരുവായൂർ ഏകാദശി ഐതിഹ്യം

ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ  ഏകാദശി നാളെ ( 26 നവംബർ 2020 )
വ്രതങ്ങളിൽ  ശ്രേഷ്ഠം ഏകാദശി വ്രതം

വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഏകാദശിദിനത്തിൽ  ഗുരുവായൂർ ക്കെഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂർ  ഏകാദശിയിൽ  പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയിൽ ഗുരുവായൂർ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി കരസ്ഥമാക്കി.

ആയിരം അശ്വമേധയാഗങ്ങൾക്കും നൂറുകണക്കിനു വാജപേയയാഗങ്ങൾക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുകയില്ലെന്ന് നാരദപുരാണം ഓർമ്മിപ്പിക്കുന്നു. 

ഗുരുവായൂർ ഏകാദശി  ഐതിഹ്യം

കൃതയുഗത്തിൽ  ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാൻ  ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേർന്നു. യുദ്ധം തുടങ്ങിയതിനിടയിൽ  യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്സിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയിൽ  യോഗനിദ്രയിൽനിന്ന് ഉണർന്ന മഹാവിഷ്ണുവിനെ നമസ്കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാൻ  ചോദിച്ചു. ഞാൻ  ഏകാദശിയാണെന്നവൾ മറുപടി നൽകി. സന്തുഷ്ടനായ ഭഗവാൻ  എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവർക്ക് അശ്വമേധഫലവും വിഷ്ണുലോകം പുൽകുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവൾ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂർവ്വം അനുഷ്ഠിക്കുന്നവർക്കെല്ലാം ഐഹികസുഖങ്ങളും ഒടുവിൽ  പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.

ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂർ  ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തിൽ  അനന്തശായിയായി പള്ളികൊള്ളുന്ന ഭഗവാൻ  യോഗനിദ്രയിൽ  നിന്നുണർന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവൻ  അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്. ഭഗവദ്ഗീത അർജുനന് ഭഗവാൻ  ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.
ദേവേന്ദ്രൻ  സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെ വന്ദിച്ചതും സുരഭി പാൽ  ചുരത്തി ഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം.
അദ്വൈതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യർ  ഗുരുവായൂർ  ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങൾ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുക്ലപക്ഷ ഏകാദശിദിനത്തിലായിരുന്നുവത്രെ.

ഗുരുവായൂർ  ക്ഷേത്രത്തിൽ  താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാൻ  ഭക്തജനങ്ങളെ നേരിൽക്കണ്ട് അനുഗ്രഹി്ക്കുവാൻ  പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്. ഭക്തോത്തമന്മാരായ മേല്പുത്തൂർ  ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികൾ, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികൾ, കുറൂരമ്മ തുടങ്ങിയവർക്കെല്ലാം ഭഗവദ്ദർശനം ലഭിച്ചതും ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്.

ചെമ്പൈവൈദ്യനാഥഭാഗവതർക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ  താന്ത്രികചടങ്ങുകൾക്കൊഴികെ മുഴുവൻ  സമയവും ദർശനത്തിനായി ശ്രീ കോവിൽ  തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂർ  ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മേല്പുത്തൂർ  ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂർ  ഭഗവത് സന്നിധിയിൽ  സമർപ്പിച്ചതും ഏകാദശി മഹാപുണ്യദിനത്തിലാണ്.
ഗുരുവായൂർ  ഏകാദശി മഹത്വം ഉൾക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് ഭഗവത്ദർശനസൗഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.

ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ
കൃഷ്ണാ ! ഗുരുവായൂരപ്പാ !!

Post a Comment

0 Comments